Thursday, May 9, 2019

അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part 1


>
നാടകത്തിന്റെ ഇന്നോളമുള്ള പെണ്‍ചരിത്രത്തിന്റെ ഭൂതവും ഭാവിയും നിര്‍ണയിച്ച സമകാലികമുഖങ്ങളിലൊന്നാണ് സജിത മഠത്തിലിന്റേത്. തന്നിലെയും അരങ്ങിലെയും സ്ത്രീശക്തിയുടെ മുഴുവന്‍ വീര്യം വീണ്ടെടുത്തവള്‍. മലയാള മുഖ്യധാരാ നാടകചരിത്രം പുരുഷന്റെ നിഴല്‍വെട്ടങ്ങളായിപ്പോലും രേഖപ്പെടുത്താതെ വിജനമായ ഇരുട്ടിലുപേക്ഷിച്ച പെണ്ണനുഭവങ്ങളെ വാമൊഴിപ്പാഠത്തിന്റെ സാധ്യതകളുപയോഗിച്ച് ബദല്‍ ചരിത്രം നിര്‍മിച്ചവള്‍. അരങ്ങിലെ സ്ത്രീ സജിതയോട് കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, സ്വന്തം ഇച്ഛക്കനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്തുന്നതാണ് വ്യവസ്ഥക്കെതിരെ ഒരാള്‍ നടത്തുന്ന ഏറ്റവും സര്‍ഗാത്മകമായ കലാപം. അത് പെണ്ണിന്റേതുകൂടിയാവുമ്പോള്‍ തീവ്രം, സുന്ദരം. അതുകൊണ്ടുതന്നെ ഈ പെണ്ണനുഭവത്തിന്റെ പരിച്ഛേദം മലയാളസ്ത്രീ നാടകത്തിന്റെ ജീവചരിത്രം കൂടിയാണ്. ഒരേസമയം നാടകവും യാത്രയും സിനിമയും ആക്ടിവിസവും എഴുത്തും ഗവേഷണവും ഒക്കെ സമന്വയിപ്പിച്ച പെണ്‍ജീവിതം. അടങ്ങിയിരിക്കുന്ന പെണ്ണിന് ഒരു താക്കീതാണ് സജിതയുടെ ഈ ജീവിതം. ജീവിതത്തില്‍ ഒരിക്കല്‍ വീണപ്പോള്‍ തോറ്റു എന്ന് ഏറ്റുപാടിയവര്‍ക്ക് മുന്നില്‍ പ്രതിഭയുടെ വീര്യംകൊണ്ടും അവിരാമമായ ആത്മാവിഷ്കരണങ്ങള്‍ കൊണ്ടും അനന്യമായ ജീവിതം സാധ്യമാക്കി പകവീട്ടിയവള്‍. സ്ത്രീ, സ്ത്രീയെ ലംഘിക്കുകയും അതിജീവിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ഇത്രമേല്‍ സുന്ദരമാകുന്നത്. ലോകം പ്രലോഭനമായി നല്‍കിയ സുരക്ഷിതത്വത്തില്‍ രമിച്ചിരുന്നെങ്കില്‍ ഇവളും നമുക്കപരിചിതയായേനെ. വിലക്കപ്പെട്ടതെല്ലാം സ്വാതന്ത്യ്രംകൊടുത്ത് സ്വായത്തമാക്കിയപ്പോള്‍ അവള്‍ ക്രമേണ അനാവൃതയാവുകയായിരുന്നു. അവളോടൊപ്പം മലയാളത്തിന്റെ പെണ്ണരങ്ങ് കൂടുതല്‍ തീക്ഷ്ണവും ചൈതന്യവുമാര്‍ന്നു. സ്വാതന്ത്യ്രംകൊണ്ട് നെയ്തെടുത്ത ഈ സൌന്ദര്യം അരങ്ങിന്റേത് കൂടിയാവുന്നു. ഒന്നിനും ധൈര്യം കാണിക്കാത്തവരുടെ ദുരവസ്ഥകളാണ് എപ്പോഴും സജിതയെ പ്രചോദിപ്പിച്ചത്. അവയോട് നമുക്കും കടപ്പെടാം. അതുകൊണ്ടാണ് കല്ലായിയിലെ കോലായമുതല്‍ ആഫ്രിക്കയുടെ അരങ്ങുകളില്‍വരെ സജിതക്ക് സ്വയം പ്രകാശിപ്പിക്കാനായത്.>
ചന്ദ്രശേഖരമേനോന്റെയും സാവിത്രിയുടെയും മകളായി കോഴിക്കോട് ജനിച്ച സജിത കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍നിന്ന് നാടകത്തില്‍ എംഎയും സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് എംഫിലും നേടി. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് മലയാളനാടകത്തിലെ സ്ത്രീശരീരത്തിന്റെ പരിണാമങ്ങള്‍ എന്ന വിഷയത്തില്‍ വിഷ്ണുപ്രിയദത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്നു. മുടിത്തെയ്യം, ആഷാഡ് ക ഏക് ദിന്‍, ഭരതവാക്യം, ചിറകടിയൊച്ചകള്‍, ബ്യൂട്ടി പാര്‍ലര്‍, മത്സ്യഗന്ധി, ഗാര്‍ഡിയന്‍സ് ഓഫ് ദ ഡീപ്, വാട്ടര്‍ പ്ളേ, മതിലുകള്‍, സ്പൈനല്‍ കോഡ് എന്നിവയാണ് പ്രധാന രംഗാവതരണങ്ങള്‍. നിഴല്‍ക്കുത്ത്, വീരപുത്രന്‍, ജാനകി, ഷട്ടര്‍, ഞാന്‍, വര്‍ഷം, ഒറ്റമന്താരം, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മത്സ്യഗന്ധി, ചക്കീചങ്കരന്‍ ഒരു ഫാമിലി റിയാലിറ്റി ഷോ, മദേഴ്സ് ഡേ എന്നീ നാടകങ്ങളും അരങ്ങിന്റെ വകഭേദങ്ങള്‍, മലയാള നാടകസ്ത്രീ ചരിത്രം, ആദ്യകാലനടി എം കെ കമലത്തെക്കുറിച്ച് ജീവചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്. പിആര്‍ഡിക്കുവേണ്ടി പി കെ മേദിനിയെക്കുറിച്ച് 'മാറ്റത്തിന്റെ പാട്ടുകാരി' എന്ന ജീവചരിത്ര ഡോക്യുമെന്ററി തയ്യാറാക്കി. കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും കേന്ദ്ര സംഗീതനാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ച സജിത ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍സമയ കലാസാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നു.>
ആക്ടിവിസ്റ്റ്, നാടകപ്രവര്‍ത്തക, ഗവേഷക, എഴുത്തുകാരി, സിനിമാനടി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജിത ഇടം കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായ ഒരു പെണ്‍ജീവിതംകൊണ്ട് എളുപ്പം സാധ്യമാകുന്നതല്ല ഇതൊന്നും. എവിടെവച്ചാണ് ഈ വഴിപിരിയല്‍?. >
എനിക്ക് മൂന്നുവയസുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. പിന്നെ അമ്മയായിരുന്നു എന്നെ വളര്‍ത്തിയത്. അതെന്നെ മറ്റ് കുട്ടികളില്‍നിന്ന് വ്യത്യസ്തതയുള്ള ഒരാളാക്കി. ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. അനിയത്തിയെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അമ്മ ടീച്ചറായിരുന്നു, ആക്ടിവിസ്റ്റും. അമ്മ വീട്ടിലുണ്ടാവുന്ന സമയം കുറവാണ്. അതുകൊണ്ട് എനിക്ക് ധാരാളം സ്വപ്നം കാണാനും കളിക്കാനുമുള്ള അവസരം കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്നത് ടൌണിലും ഗ്രാമത്തി ലുമല്ലാത്ത കോഴിക്കോട്ടെ കല്ലായി എന്ന സ്ഥലത്തായിരുന്നു.>
പിതൃഅധികാരത്തിന്റെ അഭാവത്തില്‍ വളര്‍ന്നതുകൊണ്ടാണോ ഇത്തരമൊരു സ്വാതന്ത്യ്രത്തില്‍ എളുപ്പം പ്രവേശിച്ചത്. അല്ലെങ്കില്‍ ഒരു സാധാരണ സ്ത്രീജീവിതം ആയിപ്പോയേനെ എന്നാണോ?.>
= അതറിയില്ല. പക്ഷേ, അച്ഛന്റെ അഭാവം അമ്മ അറിയിച്ചിരുന്നില്ല. അച്ഛനില്ലാത്തതിന്റെ വിഷമം അനുഭവിച്ചത് മുതിര്‍ന്നശേഷമാണ്; ചില സമയത്ത് എന്റെ കൂടെയുള്ള കുട്ടികളുടെ ജീവിതത്തില്‍ രക്ഷിതാക്കള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍! എന്റെ കാര്യത്തില്‍ അമ്മയെക്കാള്‍ ഉപരി ഞാന്‍ തന്നെയായിരുന്നു തീരുമാനം എടുത്തിരുന്നത്. ആ സ്വാതന്ത്യ്രം പിന്നീട് ഞാന്‍ വലിയ രീതിയില്‍ ആസ്വദിച്ചു എന്നാല്‍ ആ സ്വാതന്ത്യ്രം നല്‍കിയ ഉത്തരവാദിത്തം ചെറുതായിരുന്നില്ല.>
ഈ സ്വാതന്ത്യ്രമാണോ ഇന്നത്തെ സജിതയെ സാധ്യമാക്കിയത്?.>
ആയിരിക്കാം, ചെറുപ്പത്തില്‍ ഡാന്‍സിലായിരുന്നു താല്‍പ്പര്യം. പത്തിരുപത് വര്‍ഷക്കാലം ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഡിഗ്രിവരെ ഡാന്‍സിനുതന്നെയായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. കോഴിക്കോടുണ്ടായിരുന്ന നാടകനടിയായിരുന്ന സാവിത്രി ശ്രീധര്‍ ആയിരുന്നു ആദ്യത്തെ ഡാന്‍സ് ടീച്ചര്‍. പിന്നീട് കലാമണ്ഡലം ചന്ദ്രിക ടീച്ചര്‍. അവരൊക്കെ പ്രതീക്ഷിച്ചിരുന്നത് ഞാന്‍ ഡാന്‍സില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നായിരുന്നു. പക്ഷേ, ജീവിതം മറ്റൊരു രീതിയിലാണ് എന്നെ നയിച്ചത്. അമ്മ നേരത്തെതന്നെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്നു. അമ്മയ്ക്ക് പൊതുപ്രവര്‍ത്തനത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു. വീടിന്റെ അകത്തെമാത്രം സ്ത്രീകളുടെ ഇടമായി അമ്മ ഒരിക്കലും പരിഗണിച്ചിരുന്നേയില്ല. വീടിന്റെ പുറത്തായിരുന്നു ജീവിതമെന്നാണ് അമ്മ എപ്പോഴും വിചാരിച്ചിരുന്നത്. അമ്മയെപ്പോലുള്ള സ്ത്രീകളുടെ എനര്‍ജിയെ ഗൌരവപൂര്‍വം നയിക്കാനുള്ള രാഷ്ട്രീയ നേതൃത്വമോ സംഘടനകളോ കേരളത്തില്‍ അന്നും ഇന്നും കുറവാണ്.>
ഈ സ്ത്രീകളുടെ കഴിവുകളെ യഥാര്‍ഥത്തില്‍ ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല. എങ്കിലും അച്ഛന്‍ മരിച്ചതു കൊണ്ടുള്ള ഏകാന്തത അമ്മ പരിഹരിച്ചിരുന്നത് പുറത്തുള്ള ആക്ടിവിസത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഐഡിയല്‍ മദറിന്റെ പ്രൊട്ടക്ഷനൊന്നും ഞങ്ങള്‍ക്കു ലഭിച്ചിരുന്നില്ല, അന്നതില്‍ വിഷമിച്ചിരുന്നുവെങ്കിലും പിന്നീട് അതായിരുന്നു ശരിയെന്നുതോന്നി. അങ്ങനെ വളര്‍ന്നതു കൊണ്ടായിരിക്കാം ഇന്നത്തെ എന്നെ സാധ്യമാക്കിയത്. ആ ഘട്ടത്തില്‍ അമ്മയോടൊപ്പം പരിഷത്തിന്റെ ക്ളാസ് കേള്‍ക്കാന്‍ ഞാന്‍ പോകുമായിരുന്നു. ആയിടയ്ക്കാണ് വലപ്പാട് വെച്ച് പരിഷത്തിന്റെ നേതൃത്വത്തില്‍ പത്തുദിവസത്തെ വനിതാശിബിരം നടന്നത്. അന്ന് ഞാന്‍ ഡിഗ്രിക്കും അനിയത്തി പ്രീഡിഗ്രിക്കും പഠിക്കുകയായിരുന്നു. അമ്മക്ക് അതില്‍ പങ്കെടുക്കണമായിരുന്നു. എന്നാല്‍ അവധിക്കാലത്ത് പെണ്‍കുട്ടികളെ ഒറ്റക്കാക്കി പോകരുതെന്ന് അമ്മൂമ്മ പറഞ്ഞതുകൊണ്ട് അമ്മ ഞങ്ങളെയും കൂടെ കൊണ്ടുപോയി.>
സ്ത്രീകളുടെ വലിയൊരു ക്യാമ്പായിരുന്നു അത്. അവിടെ ജെ ദേവിക, ജ്യോതി നാരായണന്‍, വനിത മുഖര്‍ജി, ഡോ. ജയശ്രീ, നടാ ദുവരി, രാധാമണിചേച്ചി, സരസ്വതിചേച്ചി തുടങ്ങിയ ഇന്ന് കേരളത്തില്‍ ചരിത്രത്തിലും ശാസ്ത്രത്തിലും സാമൂഹികരംഗങ്ങളിലും സക്രിയമായി ഇടപെടലുകള്‍ നടത്തുന്ന പലരും അതില്‍ പങ്കാളികളായിരുന്നു. ഞാനാദ്യമായിട്ടായിരുന്നു ഇത്തരമൊരു ഡിസ്കഷനിലൂടെ കടന്നുപോകുന്നത്. എന്റെ മക്കളെ കല്യാണം കഴിപ്പിച്ചിട്ട് കുറച്ചുകൂടി ആക്ടിവിസത്തിലേക്ക് ഇറങ്ങണമെന്ന് അമ്മ ഒരു ഗ്രൂപ്പ് ചര്‍ച്ചയില്‍ പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ ഒരു പ്രവര്‍ത്തക എഴുന്നേറ്റ് നിന്നുചോദിച്ചു എന്തുകൊണ്ട് അവരെയും ആക്ടിവിസത്തിലേക്ക് കൊണ്ടു വന്നുകൂടാ? ഞാനിത് കേട്ടുകൊണ്ടിരിക്കയായിരുന്നു. പെണ്‍കുട്ടി എന്നാല്‍ മാലയും വളയും പൊട്ടും കുത്തി സുന്ദരിയായി നടക്കുക എന്ന തോന്നലില്‍നിന്ന് എന്നെ മോചിപ്പിച്ചത് ആ ക്യാമ്പായിരുന്നു, അവിടെ നടന്ന ഡിസ്കഷനായിരുന്നു. സ്ത്രീപുരുഷ സമത്വമായിരുന്നു അന്നത്തെ പ്രധാനചര്‍ച്ചാവിഷയം. കുടുംബത്തിനകത്തും പുറത്തും ജോലിചെയ്യുന്ന സ്ത്രീ എന്തിനാണ് അധികഭാരം ചുമക്കുന്നത്, മീഡിയക്കകത്ത് എങ്ങനെയാണ് സ്ത്രീ പരിചരിക്കപ്പെടുന്നത് തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍ എന്റെ പഴയ ചിന്തകള്‍ക്ക് നല്‍കിയ പ്രഹരമായിരുന്നു.>
ആ ക്യാമ്പാണോ പൂര്‍ണമായും വഴിമാറി നടക്കാന്‍ പ്രേരിപ്പിച്ചത്?.>
തീര്‍ച്ചയായും. ഒരു ക്യാമ്പ് ഇത്രമാത്രം സ്വാധീനിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പക്ഷേ, ഞാന്‍ മാറി. എന്റെയുള്ളില്‍ വിപ്ളവകരമായ പല തോന്നലുകളുമുണ്ടായി. ഞാന്‍ തീര്‍ത്തും മാറി. പ്രതീക്ഷിക്കാന്‍ പറ്റുന്നതിലപ്പുറം. അതുവരെ ഒരു മാലപോലുമിടാതെ പുറത്തിറങ്ങാന്‍ ധൈര്യപ്പെടാത്ത ഞാന്‍ പിന്നീട് അതൊക്കെ ഉപേക്ഷിക്കാന്‍ തയ്യാറായി. പൊട്ടു തൊടാതെ, കണ്ണെഴുതാതെ, സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച് അങ്ങനെ നിറമില്ലാത്തൊരാളി ഞാന്‍ മാറി. ആ നിറമില്ലായ്മയില്‍ ഞാന്‍ സൌന്ദര്യം കണ്ടു. 27 വയസ്സുവരെ അങ്ങനെ തന്നെയായിരുന്നു. എന്റെ ഈ മാറ്റത്തോട് കുടുംബത്തിലുള്ളവരും പഴയ കൂട്ടുകാരികളും വലിയ അസഹിഷ്ണുത കാണിച്ചു. പക്ഷേ, അമ്മ അല്‍പ്പം പരിഹാസത്തോടെ, ആശ്ചര്യത്തോടെ ഇതൊക്കെ നോക്കിക്കണ്ടു. ആ ഘട്ടത്തില്‍ പുതിയ കുറേ ആണ്‍പെണ്‍ സുഹൃത്തുക്കളെ കിട്ടി. അവരൊക്കെ വീട്ടില്‍ വരുമായിരുന്നു. കുടുംബക്കാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. രാഷ്ട്രീയം, ഫെമിനിസം തുടങ്ങിയവയെക്കുറിച്ചൊക്കെ രാപ്പകലില്ലാതെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.>

No comments:

Newer Post Older Post Home